പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം
പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം
സ്വതസിദ്ധമായ ആലാപനശൈലി കൊണ്ട് സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്റ്ററും മിമിക്രി കലാകാരനുമായ അനൂപാണ് വരൻ. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം.
വിജയലക്ഷ്മിയെപ്പോലെതന്നെ സംഗീതം ഏറെ ഇഷ്ട്ടപ്പെടുന്നയാളാണ് അനൂപും. ഇദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. സംഗീതമാണ് തങ്ങളെ കൂട്ടിയിണക്കിയതെന്ന് ഇരുവരും പറയുന്നു.സ്റ്റാർ സിംഗറിലൂടെ വന്ന് മലയാളികളുടെ ഹൃദയം കവർന്ന വൈക്കം വിജയലക്ഷ്മി 5 മണിക്കൂർ തുടർച്ചയായി ഗായത്രിവീണ മീട്ടി ഗിന്നസ്ബുക്കിൽ ഇടം നേടിയിട്ടുണ്ട്.
കഴിവും ദൈവാനുഗ്രഹവും ആവോളമുള്ള ഈ കലാകാരി വൈകല്യങ്ങളെ മറികടന്ന് ചലച്ചിത്രഗാനരംഗത്തേക്ക് ചുവടുറപ്പിച്ചത് 2013 ൽ റീലീസായ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനം പാടിക്കൊണ്ടാണ്. പിന്നീടങ്ങോട്ട് വിജയക്ഷ്മി ആലപിച്ച ഗാനങ്ങളത്രയും ഹിറ്റുകളായിരുന്നു. സെല്ലുലോയിഡിലെ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയ വിജയലക്ഷ്മിയെത്തേടി തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്കാരമെത്തി.
നടൻ എന്ന ചിത്രത്തിലെ ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലെ’ എന്ന് തുടങ്ങുന്ന ഗാനത്തിനായിരുന്നു അവാർഡ്.ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്‍റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. അനൂപ് പാലാ, പുലിയന്നൂര്‍ കൊച്ചൊഴുകിയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനാണ്.
Leave a Reply