ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതി

ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതി…സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു

തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്നത് സംബന്ധിച്ച സംശയങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഡ്രൈവര്‍ അര്‍ജുനും ഭാര്യ ലക്ഷ്മിയും നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം നേരത്തെതന്നെ ഒട്ടേറെ സംശയങ്ങള്‍ക്ക് ഇടയാക്കി.

എന്നാല്‍ രാത്രി യാത്രകളില്‍ ബാലു വാഹനം ഓടിക്കാറില്ലെന്ന മൊഴിയാണ് കേസില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ അപകട സമയത്ത് ആദ്യം എത്തിയവരുടെ മൊഴികളില്‍ ബാലുവാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പോലീസ് കരുതുന്നത്.

വ്യത്യസ്ത മൊഴികള്‍ വന്നതാണ് ബാലുവിന്‍റെ അപകട മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം ബാലുവിന്‍റെ ഡ്രൈവറായ അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

കേസിന്‍റെ ദുരൂഹത നീക്കാന്‍ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിലാണ് പോലീസ്. പാലക്കാട്ടെ ആയുര്‍വേദ ആശുപത്രിയുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് ബാലുവിന്‍റെ അച്ഛന്‍ ഉണ്ണി നേരത്തെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു.

ഇതേ ആശുപത്രിയിലെ ഡോക്ടറുടെ ബന്ധുവാണ് അര്‍ജുന്‍ എന്ന് പരാതിയില്‍ ബാലുവിന്‍റെ അച്ഛന്‍ ഉണ്ണി എടുത്തു പറയുന്നുണ്ട്. രാത്രി യാത്ര ഒഴിവാക്കാന്‍ തൃശൂരില്‍ മുറിയെടുത്തിരുന്നെങ്കിലും അതോഴുവാക്കി തിടുക്കപ്പെട്ട് തിരുവനന്തപുരത്തേക്ക് മടങ്ങിയതിലും വ്യക്തതയില്ല.

എ ടി എം തട്ടിപ്പ് കേസിലെ പ്രതികളെ സഹായിച്ചതിന് അര്‍ജുനെതിരെ ചെരുതുരുത്തിയിലും ഒറ്റപ്പാലത്തും കേസുണ്ട്. അതേസമയം ബാലുവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി ആയുര്‍വേദ ഡോക്ടര്‍ പോലീസിനോട് പറഞ്ഞു.

ബാലു നല്‍കിയ എട്ട് ലക്ഷം രൂപ മടക്കി നല്‍കി. ഇതിന്‍റെ രേഖകള്‍ ഡോക്ടര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അതേസമയം സാമ്പത്തിക ഇടപാടുകളില്‍ ഇതുവരെ ദുരൂഹമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply