മഹാരാജാസ‌് കോളേജ‌് ഹോസ‌്റ്റലിൽ എസ‌്എഫ‌്ഐ നേതാവിനെ കുത്തിക്കൊന്നു …ഇന്ന് പഠിപ്പ് മുടക്ക്
കൊച്ചി : കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചെങ്കിലും ഇപ്പോഴും രാഷ്ട്ട്രീയവും അക്രമങ്ങളും തുടരുന്നു.മഹാരാജാസ‌് കോളേജ‌് ഹോസ‌്റ്റലിൽ എസ‌്എഫ‌്ഐ നേതാവിനെ പോപ്പുലർ ഫ്രണ്ട‌്‐ക്യാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകർ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശിയും എസ‌്എഫ‌്ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യു(20) ആണ‌് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഇന്ന് സംസ്‌ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് എസ്‌എഫ്‌ഐ സംസ്‌ഥാന കമ്മിറ്റി അറിയിച്ചു.ആക്രമണത്തില്‍ രണ്ടുപേർക്ക‌് പരിക്കേറ്റു. അർജുൻ, വിനീത‌് എന്നിവർക്കാണ‌് പരിക്കേറ്റത‌്. ഇതിൽ അർജുന്റെ നില ഗുരുതരമാണ‌്.അർജുനെ മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിൽ വെന്റിലേറ്റിലേക്ക് മാറ്റി.മഹാരാജാസ‌് കോളേജിൽ ക്യാമ്പസ‌് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20ഓളം വരുന്ന സംഘം കോളേജിലേക്ക‌് ആക്രമിച്ചുകയറാൻ നോക്കിയത‌് ചോദ്യംചെയ‌്തപ്പോഴായിരുന്നു അക്രമം.
തിങ്കളാഴ‌്ച പുലർച്ചെ 12.30 ഓടെ ഹോസ്‌റ്റലിൽ അതിക്രമിച്ചു കയറിയാണ് കൊല ചെയ്‌തത്. അഭിമന്യുവിനെ ഒരാൾ പിന്നിൽനിന്നു പിടിച്ചുനിർത്തുകയും മറ്റൊരാൾ കത്തികൊണ്ട‌് നെഞ്ചിൽ കുത്തുകയുമായിരുന്നു. തൽക്ഷണം മരിച്ചു. കെമിസ്ട്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഭിമന്യൂ. അഭിമന്യുവിന്റെ മൃതദേഹം മഹാരാജസ് കോളേജിൽ ഉച്ചക്ക് ഒരുമണിക്ക് പൊതുദർശനത്തിന് വെയ്‌ക്കും.സംഭവത്തെത്തുടർന്ന‌് രണ്ട‌് ക്യാമ്പസ‌് ഫ്രണ്ടുകാർ അറസ‌്റ്റിലായി. കോട്ടയം സ്വദേശി ബിലാൽ, ഫോർട്ട‌്കൊച്ചി സ്വദേശി റിയാസ‌് എന്നിവരാണ‌് കസ‌്റ്റഡിയിലായത‌്. ബിലാൽ കോട്ടയം സിഎംഎസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് ഭാരവാഹിയാണ്. അഭിമന്യുവിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവസ്ഥലത്ത‌് പൊലീസ‌് ക്യാമ്പ‌്ചെയ്യുന്നുണ്ട‌്.വട്ടവട സർക്കാർ സ്‌കൂളിൽനിന്ന് പ്ലസ് ടു പാസായതിന് ശേഷമാണ് മഹാരാജാസിൽ ചേർന്നത്. അമ്മ: ഭൂപതി. സഹോദരൻ: പരിജിത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. സഹോദരി: കൗസല്യ. എസ്‌എഫ്‌ഐ നേതാവിന്റെ മരണത്തിനെ തുടർന്ന്‌വട്ടവടപഞ്ചായത്തിൽ തിങ്കളാഴ്‌ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താൽ ആചരിക്കും
Leave a Reply
You must be logged in to post a comment.