വോട്ട് ചെയ്യാന്‍ പോകുന്നതിനു മുന്‍പ്..? അറിയുക ഇക്കാര്യങ്ങള്‍

വോട്ട് ചെയ്യാന്‍ പോകുന്നതിനു മുന്‍പ്..? അറിയുക ഇക്കാര്യങ്ങള്‍

സംസ്ഥാനത്ത് നാളെ തിരഞ്ഞെടുപ്പ് മാമാങ്കം. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടു ചെയ്യാന്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…

വോട്ട് ചെയ്യാന്‍ പുറപ്പെടും മുമ്പ് കമ്മീഷന്‍ നിര്‍ദേശിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് കൈയിലുണ്ടെന്ന് ഉറപ്പ് വരുത്തണം. അതോടൊപ്പം ബി എല്‍ ഒമാര്‍ വിതരണം ചെയ്ത സ്ലിപ്പ് ഉണ്ടെങ്കില്‍ ക്രമനമ്പര്‍ കണ്ടെത്താന്‍ എളുപ്പമായിരിക്കും.

ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്താണ് വോട്ടര്‍ ആദ്യം എത്തേണ്ടത്. ശേഷം പോളിംഗ് ഓഫീസര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മറ്റ് രേഖകളോ നല്‍കണം. രേഖകളുടെ പരിശോധന പൂര്‍ത്തിയായാല്‍ സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചു പറയും. ഇതില്‍ സംശയങ്ങളൊന്നുമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും.

ശേഷം രണ്ടാം പോളിംഗ് ഓഫീസറെ സമീപിച്ച് വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ, വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്റെ ഇടത് കൈയിലെ ചൂണ്ടു വിരല്‍ പരിശോധിച്ച് അതില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യമടക്കുവരെ മായ്ക്കാനാകാത്ത മഷികൊണ്ട് അടയാളമിടും.

ഇടത് ചൂണ്ടുവിരല്‍ ഇല്ലെങ്കില്‍ ഇടത് കൈയിലെ ഏതെങ്കിലും വിരലില്‍ മഷി അടയാളം പതിക്കും. ഇടത് കൈയില്ലാത്തവരാണെങ്കില്‍ വലതുകൈയിലെ ചൂണ്ടു വിരലിലാകും മഷി പുരട്ടുക. ഈ അടയാളം തുടച്ചുകളയാന്‍ പാടില്ല.

ശേഷം പോളിംഗ് ഓഫീസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും. മൂന്നാം പോളിംഗ് ഓഫീസര്‍ വോട്ടിംഗ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ച് സ്ലിപ്പ് തിരികെ വാങ്ങി വോട്ട് ചെയ്യാന്‍ അനുവദിക്കും. പോളിംഗ് ഓഫീസര്‍ വോട്ടിംഗ് മെഷീനിലെ കണ്‍ട്രോള്‍ യൂനിറ്റിന്റെ സ്വിച്ച് അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂനിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാകും.

തുടര്‍ന്ന് വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതോടെ പോള്‍ ചെയ്ത സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ പേപ്പര്‍ സ്ലിപ്പില്‍ അച്ചടിച്ചു വരുന്നത് യന്ത്രത്തിലൂടെ കാണാനാകും.

ഈ സ്ലിപ്പ് ഏഴ് സെക്കന്‍ഡിന് ശേഷം മുറിഞ്ഞ് യന്ത്രത്തിനുള്ളില്‍തന്നെ വീഴും. ഇതിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ താന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്ന് സമ്മതിദായകന് ഉറപ്പാക്കാം. വോട്ടിംഗ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ഈ സ്ലിപ്പുകള്‍ എണ്ണി പരിശോധിച്ച് തീരുമാനമെടുക്കാന്‍ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply