പഠിക്കാനായി മകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം മാതാപിതാക്കള്‍ കല്യാണത്തിന് പോയി: തീപിടുത്തത്തില്‍ പെണ്‍കുട്ടി വെന്തുമരിച്ചു

പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടി വെന്തുമരിച്ചു. മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്ച്ചയാണ് സംഭവം. ശ്രാവണി ചവാന്‍ എന്ന പതിനാറുകാരിയാണ് മരിച്ചത്.

ശ്രാവണിയുടെ മുറി പുറത്തുനിന്ന് പൂട്ടിയതിന് ശേഷം മാതാപിതാക്കള്‍ രാവിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തമുണ്ടാവുകയും ശ്രാവണിയ്ക്ക് പൊള്ളലേക്കുകയുമായിരുന്നു.

അഗ്‌നിശമന സേനാ പ്രവര്‍ത്തകരെത്തി ശ്രാവണിയെ പുറത്തെത്തിക്കുമ്‌ബോഴേക്കും കുട്ടിയുടെ ശരീരത്തില്‍ തൊണ്ണൂറു ശതമാനവും പൊള്ളലേറ്റിരുന്നു. ഉടന്‍ അടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ശ്രാവണിയുടെ പിതാവ് പോലീസ് ഉദ്യോഗസ്ഥനാണ്.

ശ്രാവണിയുടെ മുറിയില്‍ നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത് എങ്ങനെ മുറിയിലെത്തിയെന്ന് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഫ്ളാറ്റിലെ എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാന്‍ മൂന്നു മണിക്കൂറോളം വേണ്ടിവന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply