എല്‍കെജിയില്‍ പഠിക്കുമ്പോള്‍ വധുവും വരനുമായി അഭിനയിച്ചു; 22 വര്‍ഷങ്ങള്‍ക്കുശേഷം അതേ വധുവും വരനും ശരിക്കുമങ്ങ് കെട്ടി… സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

എല്‍കെജിയില്‍ പഠിക്കുമ്പോള്‍ വധുവും വരനുമായി അഭിനയിച്ചു; 22 വര്‍ഷങ്ങള്‍ക്കുശേഷം അതേ വധുവും വരനും ശരിക്കുമങ്ങ് കെട്ടി… സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

വിവാഹമെന്നാല്‍ എന്താണെന്ന് പോലും അറിയാത്ത പ്രായം… ഒരു കോമഡി സ്‌കിറ്റിന് വേണ്ടി നാലുവയസ്സുകാരായ രണ്ട് എല്‍കെജിക്കാര്‍ വധുവും വരനുമായി കല്യാണം കഴിക്കുന്നു. ‘ഒരു പട്ടാളക്കാരന്റെ കല്യാണം’ എന്നാണ് സ്‌കിറ്റിന്റെ പേര്.

കാലം കടന്നുപോയി. അതേ ചെക്കനും പെണ്ണും ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ശരിക്കും വിവാഹം കഴിക്കുന്നു. ചെക്കന്‍ ശരിക്കും സ്‌കിറ്റിലെ പോലെ തന്നെ പട്ടാളക്കാരനുമായി. സിനിമകളിലെ കഥ പോലെ തോനുന്നില്ലെ? എന്നാല്‍ ഇത് ശരിക്കും നടന്ന ഒരു സംഭവമാണ്.

കഴിഞ്ഞ ദിവസം നടന്നൊരു കല്യാണത്തിന്റെ പിന്നിലെ കഥയാണിത്. കല്യാണ ചെക്കന്‍ ശ്രീറാം കല്യാണ പെണ്ണ് ആര്യശ്രീ. ചെക്കന്‍ എന്‍ഡിഎ ടെസ്റ്റ് എഴുതി ശരിക്കും പട്ടാളത്തില്‍ ക്യാപ്റ്റനാകുകയും ചെയ്തു.

ഡോക്ടര്‍ ദീപാ സന്ദീപാണ് തന്റെ ഫേസ്ബുക്കിലൂടെ ഈ തരത്തിലുള്ളൊരു കല്യാണക്കാര്യം പുറത്തുവിട്ടത്…ഒരേ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപികമാരായിരുന്നു ശ്രീറാമിന്റെയും ആര്യശ്രീയുടെയും അമ്മമാര്‍. ഇരുവരും ഏകദേശം ഒരേ സമയത്ത് പ്രസവിക്കുകയും ആര്യശ്രീ എന്നും ശ്രീറാം എന്നും മക്കള്‍ക്ക് പേരിടുകയും ചെയ്തു.

എല്‍കെജിയില്‍ പഠിക്കുമ്പോള്‍ ഒരു കോമഡി സ്‌കിറ്റില്‍ വധുവും വരനുമായി ഈ കുട്ടികള്‍ അഭിനയിച്ചു. ആര്യശ്രീ ഇപ്പോള്‍ നാലാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍. ഇരുവരും തമ്മില്‍ പിന്നീട് കണ്ടുമുട്ടിയതും വിവാഹം കഴിച്ചതും വരെയുള്ള സംഭവങ്ങളാണ് ഇപ്പോള്‍ ഡോക്ടര്‍ ദീപാ സന്ദീപ് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ഡോ. ദീപാ സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചതിങ്ങനെ

കഥ ഇങ്ങനെ: വര്‍ഷങ്ങള്‍ക്കപ്പുറം ഒരിക്കല്‍ കൊച്ചി SDPY സ്‌കൂളിലെ സ്റ്റാഫ് റൂമില്‍ ഒരേ ബഞ്ചിലിരിക്കുന്ന രണ്ട് അധ്യാപികമാര്‍ ഒരുമിച്ച് പുളിമാങ്ങ തിന്നുന്നു.. ഏകദേശം ഒരേ കാലത്ത് പ്രസവിക്കുന്നു. കുട്ടികള്‍ക്ക് ആര്യശ്രീ എന്നും ശ്രീറാം എന്നും പേരിടുന്നു.രണ്ടാളെയും ഒരേ ക്ലാസില്‍ ചേര്‍ക്കുന്നു.

സ്‌കൂള്‍ആനിവേഴ്‌റി വന്നപ്പോള്‍ സ്‌കൂളിലെ ഡാന്‍സ് മാസ്റ്ററായ റഷീദ് സാര്‍ ‘ഒരു പട്ടാളക്കാരന്റെ കല്യാണം’ എന്നൊരു കോമഡി സ്‌കിറ്റിനു രൂപം കൊടുക്കുകയും വരനായി നാലു വയസുകാരന്‍ ശ്രീറാമിനെയും വധുവായി നാലു വയസുകാരി ആര്യശ്രീയെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

അതീവ രസകരമായി സ്‌കിറ്റ് അരങ്ങേറുന്നു. (ഞാന്‍ താലികെട്ടുന്നില്ല .. എനിക്ക് മണിയടിച്ചാ മതീ… എന്ന് പരിപാടി ദിവസം രാവിലെ ധൈര്യം ചോര്‍ന്ന വരന്‍ നിലവിളിച്ചുവെങ്കിലും..! ).

പരിപാടി കഴിഞ്ഞയുടന്‍ ടീച്ചര്‍ വധുവിനെ സ്റ്റേജില്‍ നിന്നു തൂക്കിയെടുത്ത് താഴേക്കു തരികയും കുഞ്ഞമ്മ (അതായത് ഞാന്‍. വിവാഹത്തില്‍ സംബന്ധിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി കൊല്ലത്തു നിന്നും കൊച്ചിയിലെത്തിയതാണ് വധുവിന്റെ കുഞ്ഞമ്മയും അമ്മാമ്മയും) ഏറ്റുവാങ്ങി തോളിലിടുകയും കെട്ടിത്തൂക്കിയിട്ട തിരുപ്പന്‍, സാരി ഉള്‍പ്പെടെ ഉറങ്ങിപ്പോയ വധുവിനെ വീട്ടിലെത്തിക്കയും ചെയ്യുന്നു. പിറ്റേന്നു മുതല്‍ ചെക്കന്‍ ചെക്കന്റെ വഴിയും പെണ്ണ് പെണ്ണിന്റെ വഴിയും.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ചെക്കന്‍NDA ടെസ്റ്റ് എഴുതി ആര്‍മിയില്‍ ക്യാപ്റ്റന്‍ ആയി. MBBS നാലാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കുന്ന പെണ്ണിനെ FB യില്‍ തപ്പിയെടുത്ത് ‘ആര്യാ..നമുക്ക് ഒന്നുകൂടി കല്യാണം കഴിച്ചാലോ ‘എന്നു ചോദിക്കുന്നു.

പെണ്ണ് വിഷയം വീട്ടിലവതരിപ്പിക്കുന്നു. വീട്ടുകാര്‍ പേര്‍ത്തും പേര്‍ത്തും ചിന്തിച്ചിട്ട് ഒടുവില്‍ റഷീദ് സാര്‍ കൂട്ടിച്ചേര്‍ത്തത് ഇനി നമ്മളായിട്ട് വേര്‍പിരിക്കണ്ടാ’ എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. അങ്ങനെ ഇരുപത്തിരണ്ടു കൊല്ലത്തിനു ശേഷം ഇവര്‍ വീണ്ടുമിതാ വിവാഹിതരായിരിക്കുന്നു.

ഡോ. ആര്യശ്രീ & ക്യാപ്റ്റന്‍ ശ്രീറാം. ‘ഒരു പട്ടാളക്കാരന്റെ കല്യാണം’ വീണ്ടും അരങ്ങേറിയപ്പോള്‍ അന്നത്തെ റഷീദ് സാറും ക്ലാസ് ടീച്ചറും സുഹൃത്തുക്കളും മുഖ്യാതിഥികളായിരുന്നു. റഷീദ് സാര്‍ വേദിയില്‍ പഴയ കഥ അനുസ്മരിക്കുകയും വധൂവരന്മാരെ ആശീര്‍വദിക്കുകയും ചെയ്തു. (ഇനി ഇമ്മാതിരി നാടകങ്ങള്‍ കളിപ്പിക്കുന്നത് നോക്കീം കണ്ടുമൊക്കെ വേണമെന്ന് സാറ് ചിന്തിച്ചു കാണും!)

അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്ന ചെക്കന്റെ സങ്കല്പം നിര്‍ഭാഗ്യവശാല്‍ പൊളിഞ്ഞുപോയി. എന്നാലും രണ്ടു മാസം കൊണ്ടു നെയ്ത, ഹാന്‍ഡ് മെയ്ഡ് എംബ്രോയ്ഡറി വര്‍ക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് കക്ഷി സംതൃപ്തനായി. രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ജീപ്പ് വാങ്ങി ലക്ഷങ്ങള്‍ മുടക്കി വൃത്തിയാക്കി അതിലായിരുന്നു വധൂവരന്മാരുടെ വിവാഹാനന്തര യാത്ര. അല്ല പിന്നെ! മൊത്തത്തില്‍ വിശേഷമാകുമ്പോ അങ്ങനെയും ഇരിക്കട്ടെ ഒരു വിശേഷം !

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply