അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന്‌ മള്ളിയൂരിൽ തിരിതെളിഞ്ഞു.

malliyur temple

അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന്‌ മള്ളിയൂരിൽ തിരിതെളിഞ്ഞു. ജയന്തി സംഗീതോത്സവ വേദിയിൽ വയലിൻ വിസ്മയമായി കുമാരി ഗംഗ ശശിധരൻ.

മള്ളിയൂര്‍ : ഋഷി തുല്യനായ ഭാഗവതാചാര്യൻ ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 104-ാം ജയന്തി ആഘോഷങ്ങള്‍ക്കും ശ്രീമദ് ഭാഗവതാമൃത സത്രത്തിനും  മള്ളിയൂര്‍ ക്ഷേത്രാങ്കണത്തില്‍ ദീപം തെളിഞ്ഞു.

മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ശ്രീകൃഷ്ണ വിഗ്രഹ പ്രതിഷ്ഠ നടന്നു. 12 ദിവസം നീളുന്ന മഹാസത്രത്തിന്  വേദിയിലെ 104 ദീപങ്ങളിലേക്ക് തിരുവാതിര സംഘങ്ങളിലെ അമ്മമാര്‍ അഗ്നി പകർന്നു. ഹരേ കൃഷ്ണ മന്ത്രം ജപിച്ച് തൊഴുകൈകളോടെ നിറഞ്ഞ സദസ് പുണ്യ മുഹൂർത്തത്തിന് സാക്ഷിയായി. ഫെബ്രുവരി 2 ന് 12 ന് ജയന്തി അനുസ്മരണം നടക്കും.

ശ്രീമദ് നാരായണീയ സ്വാദ്ധ്യായ സഭയുടെ നേതൃത്വത്തിലുളള  നാരായണീയ പാരായണത്തോടെയാണ് സത്രവേദി ഉണർന്നത്. തുടർന്ന് ശീമദ് ഭാഗവത മാഹാത്മ്യ പാരായണവും, വെണ്മണി കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അനുഗ്രഹ പ്രഭാഷണവും നടന്നു. ക്ഷേത്ര ദീപാരാധനയ്ക്കു ശേഷം സന്ധ്യയ്ക്ക്  ശ്രീമദ് ഭാഗവതാമൃത സത്രത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം.

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തി ആഘോഷത്തോടനുബന്ധിച്ചുളള കലാപരിപാടികൾക്കും തുടക്കമായി.സംഗീതലോകത്തെ വിസ്മയമായ പത്തുവയസുകാരി കുമാരി ഗംഗ ശശിധരന്‍  വയലിൻ കച്ചേരി. വയലിൻ മാന്ത്രികതയിൽ ഹൃദയങ്ങൾ കീഴടക്കി ഗംഗ. വലിയ സദസ്സാണ് കൊച്ചു കലാകാരിയുടെ കച്ചേരി കാണാൻ എത്തിയത്.

മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ഭാഗവതാമൃത സത്ര മുഖ്യാചാര്യന്‍. മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരി, ഗുരുവായൂര്‍ രാധാകൃഷ്ണ അയ്യര്‍, പുതിയില്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ യജ്ഞാചാര്യന്‍മാരാകും.  മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജയന്തിക്കു മുന്നോടിയായി ഗണേശ മണ്ഡപത്തില്‍ നടന്നുവരുന്ന 66 ദിവസത്തെ മള്ളിയൂര്‍ ഗണേശസംഗീതോത്സവം തിങ്കളാഴ്ച സമാപിച്ചു.

നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍, നൊച്ചൂര്‍ ശ്രീരമണചരണ തീര്‍ഥസ്വാമി, ബ്രഹ്‌മശ്രീ വെണ്‍മണി കൃഷ്ണന്‍നമ്പൂതിരി, ഡോ. മണി ദ്രാവിഡ് ശാസ്ത്രികള്‍, ബ്രഹ്‌മശ്രി എളങ്കുന്നപ്പുഴ ദാമോദരശര്‍മ, ബ്രഹ്‌മശ്രീ ടി.ആര്‍ രാമനാഥന്‍, സ്വാമി ഉദിത് ചൈതന്യ, ബ്രഹ്‌മശ്രീ പുല്ലൂര്‍മണ്ണ രാമന്‍നമ്പൂതിരി, വെണ്‍മണി രാധ അന്തര്‍ജനം, ബ്രഹ്‌മശ്രീ കിഴക്കടംഹരിനാരായണന്‍ നമ്പൂതിരി, മുംബൈ ചന്ദ്രശേഖര ശര്‍മ്മ, സ്വാമി ശാരദാനന്ദ സരസ്വതി എന്നിവര്‍ സത്ര വേദിയിലെ മഹനീയ സാന്നിധ്യമാകും. 

ജനുവരി 22ന് നാമസങ്കീര്‍ത്തനം,വിപിന്‍ ശശിധരന്‍,23ന് ,സമ്പ്രദായ ഭജന, ചക്കംകുളങ്ങര ഭജന സമിതി,24ന് ആനന്ദം പരിപാടി, സംഗീത റാവു, 25 ന് ഗോപാല്‍ദാസ് അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന.വൈകിട്ട് 7.30ന് എം ജയചന്ദ്രന്‍, കാവാലം ശ്രീകുമാര്‍ അവതരിപ്പിക്കുന്ന  സംഗീതസന്ധ്യ 26ന് ദീപ പാലനാട്, മീര റാംമോഹന്‍ എന്നിവരുടെ കഥകളിപ്പദ കച്ചേരി, സുധ രഘുനാഥിന്റെ സംഗീത സദസ്സ്, 27ന് ടി.എച്ച് ലളിതയുടെ വയലിന്‍ കച്ചേരി,കടയനല്ലൂര്‍ രാജഗോപാലിന്റെ സമ്പ്രദായ ഭജന,28ന് കെ.എസ് വിഷ്ണുദേവിന്റെ സംഗീതസദസ്സ്,

29ന് ഒ.എസ് അരുണിന്റെ സംഗീതസദസ്സ്,30ന് യോഗിഷ് ശര്‍മയുടെ സംഗീതസദസ്സ്,ആദിത്യ രമേശിന്റെ സമ്പ്രദായ ഭജന,31ന് ഈറോഡ് രാജാ മണിയുടെ സമ്പ്രദായ ഭജന, ഫെബ്രുവരി ഒന്നിന് സുരേഷ് വൈദ്യനാഥന്‍,ശ്രീശങ്കരന്‍ മള്ളിയൂര്‍ എന്നിവരുടെ സംഗീതസമന്വയം എന്നിവ നടക്കും. ഫെബ്രുവരി 2ന് ഭാഗവതഹംസ ജയന്തി ദിനത്തില്‍ കോഴിക്കോട് പ്രശാന്ത് വര്‍മയുടെ നാമസങ്കീര്‍ത്തനം. ജനുവരി 29, 31, ഫെബ്രുവരി 1നും പ്രശാന്ത് വർമ്മയുടെ  നാമസങ്കീർത്തനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply