നടി ആക്രമിക്കപ്പെട്ട കേസ് ; കൊച്ചിയിലെ പ്രത്യേക കോടതി നാളെ പരിഗണിക്കും

കൊച്ചി : നിയമ തടസങ്ങള്‍ നീങ്ങിയതോടെ നടിയെ ആക്രമിച്ച കേസില്‍ നാളെ വിചാരണ നടപടികള്‍ ആരംഭിക്കും. കേസില്‍ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന്‌ സുപ്രീം കോടതി അനുമതി നല്‍കിയതോടെയാണ് വിചാരണ നടപടികളിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങിയത്.നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ പ്രത്യേക കോടതി നാളെ പരിഗണിക്കും. വിചാരണക്ക് മുമ്പുള്ള തുടര്‍ നടപടികളുടെ ഭാഗമായിട്ടാണ് കേസ് പരിഗണിക്കുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികള്‍ നാളെ ഹാജരാകണം. ദിലീപ് വിദേശത്തായതിനാലാണ് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയത്.

കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് വിചാരണ നടത്തുന്നത്. വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം വനിതാ ജഡ്ജുള്ള കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് വിചാരണ നടത്തുന്നത്.

സ്വകാര്യതയെ മാനിക്കുന്ന രീതിയില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് നടി തന്നെയാണ് കോടതിയെ സമീപിച്ചത്. അതനുസരിച്ച്‌, രണ്ട് നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ടു വച്ചിരുന്നു. കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശിച്ചതും വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയതും ഹൈക്കോടതിയാണ്. അതുനസരിച്ചാണ്
കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും കേസ് ഫയലുകള്‍ കൊച്ചിയില്‍ വനിതാ ജഡ്ജിയുള്ള സി.ബി.ഐ കോടതിയിലേക്ക് മാറ്റിയത്.

കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ഇന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടിയുടെ സ്വകാര്യത മാനിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറാത്തതെന്നും ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്‍ധര്‍ക്കോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ കാണാനായി അപേക്ഷ നല്‍കിയാല്‍ അത് മജിസ്ട്രേറ്റ് പരിഗണിക്കണം.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്ന‌ പ്രോസിക്യൂഷന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് വിധിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെങ്കില്‍ പ്രതിക്ക് അത് നല്‍കേണ്ടതാണ് . എന്നാല്‍, നടിയുടെ സ്വകാര്യത കണക്കിലെടുത്തു അവ കൈമാറാനാവില്ല.

ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോൾ പ്രതിഭാഗം അവ പകര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഒരു ഇലക്‌ട്രോണിക് ഉപകരണങ്ങളും ദൃശ്യങ്ങള്‍ പരിശോധിക്കുന്നവരുടെ കയ്യില്‍ ഉണ്ടാകരുത് എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply