ധീര ജവാന്‍ വസന്തകുമാറിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി: മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ധീര ജവാന്‍ വസന്തകുമാറിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി: മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വിരമൃത്യു വരിച്ച മലയാളി ജവാന്‍ വസന്തകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തൃക്കൈപ്പറ്റയിലെ കുടുംബ വീടിനോട് ചേര്‍ന്നുള്ള ശ്മശാനത്തിലായിരുന്നു സമുദായ ആചാര പ്രകാരം അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കരിച്ചത്.

സിആര്‍പിഎഫിന്റെയും സംസ്ഥാന പോലീസിന്റെയും പൂര്‍ണ്ണ ബഹുമതികള്‍ നല്‍കി. വസന്തകുമാറിന് അവസാനമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പതിനായിരക്കണക്കിന് പേരാണ് എത്തിയത്.

വസന്തകുമാറിന്റെ ഭാര്യയും മക്കളും അമ്മയും താമസിക്കുന്ന ലക്കിടിയിലെ വസതിയിലാണ് മൃതദേഹം ആദ്യം എത്തിച്ചത്. ഇവിടെ വച്ച് നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിച്ചത്. വീട്ടിനുള്ളിലേക്ക് കൊണ്ടു പോയ മൃതദേഹം വസന്തകുമാറിന്റെ ബന്ധുക്കളേയും കുടുംബസുഹൃത്തുകള്‍ക്കും മാത്രമാണ് കാണാന്‍ അവസരം നല്‍കിയത്.

ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്. ഇവിടെവെച്ച് സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരം അര്‍പ്പിച്ചു.

മൃതദേഹം ആദ്യം വസന്തകുമാറിന്റെ പൂക്കോട് വെറ്റിനറി സര്‍വകലാശാലയോട് ചേര്‍ന്നുള്ള വീട്ടില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു.

ഇവിടെനിന്ന് വസന്തകുമാര്‍ പഠിച്ച ലക്കിടി ജി.എല്‍.പി.എസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. എന്നാല്‍ സംസ്‌കാരം അനന്തമായി വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികനേരം പൊതുദര്‍ശനം നീട്ടിയില്ല.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply